Friday, July 26, 2013

അശ്ലീല പോസ്റ്ററുകള്‍ക്കെതിരേ അന്റോണിയന്‍ ക്ലബ്..


അശ്ലീലതയും വയലന്‍സും നിറഞ്ഞ സിനിമാ പോസ്റ്ററുകളും പരസ്യങ്ങളും പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നത് തടയണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിയ്ക്കും നിവേദനം നല്‍കുന്നു.

                            സഭ്യതയുടെ അതിരുകടക്കുന്ന രീതിയില്‍ സിനിമാ പോസ്റ്ററുകളില്‍ കാണപ്പെടുന്ന അശ്ലീലതയ്ക്കും വയലന്‍സിനും എതിരേ പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അന്റോണിയന്‍ക്ലബ് അംഗങ്ങള്‍ രംഗത്ത്. സ്കൂളിനു സമീപം ഒട്ടിച്ചിരുന്ന ഒരു തമിഴ് സിനിമയുടെ പോസ്റ്ററില്‍ കണ്ട ചില ദൃശ്യങ്ങളാണ് ക്ലബ് അംഗങ്ങളെ ഇതിന് പ്രേരിപ്പിച്ചത്. അര്‍ദ്ധനഗ്നരായ യുവതികളുടെ അശ്ലില ചിത്രങ്ങളോടൊപ്പം ഒരാള്‍ കത്തി ഉപയോഗിച്ച് ഒരു യുവതിയുടെ കഴുത്ത് മുറിയ്ക്കുന്ന ക്രൂര ദൃശ്യവും ഈ പോസ്റ്ററില്‍ ഉണ്ടായിരുന്നു.
             "ഈ കാഴ്ച്ച ഞങ്ങള്‍ കുട്ടികളടക്കമുള്ളവര്‍ ആഴ്ച്ചകളായി കണ്ടുകൊണ്ടിരിക്കുകയാണ്. നമ്മുടെ നാട്ടില്‍ അക്രമവാസനകളും സ്ത്രീ പീഢനങ്ങളും വര്‍ദ്ധിച്ചുവരുന്നതില്‍ ഇത്തരം പോസ്റ്ററുകളും ഒരു പങ്കുവഹിക്കുന്നുണ്ട്. ഇന്ന് കേരളം മുഴുവന്‍ ഷെഫീക്കിനായി പ്രാര്‍ഥിക്കുമ്പോള്‍, അത്തരം ദുരവസ്ഥകളിലേയ്ക്ക് പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ളവര്‍ എത്തിച്ചേരുന്നതിനുപിന്നില്‍ ഇതും ഒരു കാരണമല്ലേ..?” ക്ലബ് അംഗങ്ങള്‍ ചേദിക്കുന്നു.
                  അന്റോണിയന്‍ ക്ലബിന്റെ മാസമീറ്റിംഗില്‍ ഈ വിഷയത്തില്‍ ചര്‍ച്ച നടന്നു. ഈ രീതിയില്‍ അക്രമങ്ങളും അശ്ലീലതയും നിറഞ്ഞ പോസ്റ്ററുകളും പരസ്യങ്ങളും പൊതു സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നത് തടയണം എന്നഭ്യര്‍ത്ഥിച്ചുകൊണ്ട് കുട്ടികള്‍ നിവേദനം തയ്യാറാക്കുകയും പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപ്പഞ്ചായത്തിലെത്തി പ്രസിഡന്റിനും സെക്രട്ടറിയ്ക്കും കൈമാറുകയും ചെയ്തു.
                നന്മയ്ക്കായുള്ള പ്രതികരണങ്ങള്‍ കുറഞ്ഞുവരുന്ന ഈ കാലത്ത്, ഒരു സാമൂഹ്യവിപത്തിനെതിരേ തങ്ങളാലാവുംവിധം പ്രതികരിക്കുവാനുള്ള ശ്രമത്തിലാണ് പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ ഈ കുരുന്നുകള്‍.

Tuesday, July 23, 2013

ഇവന്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസിന്റെ 'കരാട്ടേ കിഡ് '

         കോയമ്പത്തൂരില്‍ നടന്ന പ്രഥമ ഇന്റര്‍നാഷണല്‍ ഓപ്പണ്‍ കരാട്ടേ ചാമ്പ്യന്‍ഷിപ്പില്‍ (16-17 years,below 76 kg) വെങ്കലമെഡല്‍ കരസ്ഥമാക്കിയ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ആല്‍ബിന്‍ റ്റി. ജോസഫ്. മേലുകാവുമറ്റം തെക്കേക്കണ്ടത്തില്‍ സണ്ണി-മിനി ദമ്പതികളുടെ ഏക മകനായ ആല്‍ബില്‍ ഈ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍തന്നെ നേടിയെടുത്ത അംഗീകാരങ്ങള്‍ കുറച്ചൊന്നുമല്ല. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലും കേരളസംസ്ഥാന കരാട്ടേ ചാമ്പ്യന്‍ഷിപ്പില്‍ (16-18 years,76 kg) സ്വര്‍ണ്ണമെഡല്‍ ജേതാവാണ് ഈ മിടുക്കന്‍. കൂടാതെ വിവിധ സംസ്ഥാന-ജില്ലാ കരാട്ടേ ചാമ്പ്യന്‍ഷിപ്പുകളിലെ മെഡല്‍ ജേതാവുമാണ് സെന്റ് ആന്റണീസിന്റെ ഈ അഭിമാന താരം.

Friday, July 12, 2013

അജിമോന്‍..പൂഞ്ഞാറിന്റെ അഭിമാനം..

            പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ പൂഞ്ഞാര്‍ കൊടയ്ക്കനാല്‍ കെ.എസ്. അജിമോനെക്കുറിച്ച് കഴിഞ്ഞ ഞായറാഴ്ച്ച മലയാള മനോരമയില്‍ വന്ന കോളം നിങ്ങള്‍ കണ്ടിരുന്നോ..? ഇല്ലെങ്കില്‍ വായിച്ചുനോക്കൂ..നാടിന്റെ അഭിമാനമായി മാറിയിരിക്കുന്ന ഈ ചെറുപ്പക്കാരനെക്കുറിച്ച്...

Monday, July 8, 2013

ഗ്രീന്‍ ടീമുമായി അന്റോണിയന്‍ ക്ലബ്..


പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അന്റോണിയന്‍ ക്ലബ് നേതൃത്വം നല്‍കുന്ന ഗ്രീന്‍ ടീം അറ്റ് സ്കൂള്‍ പ്രോജക്റ്റിന്റെ ഉദ്ഘാടനം, വൃക്ഷത്തൈ വിതരണം ചെയ്തുകൊണ്ട്, പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്ലാവ് ജയന്‍(കെ.ആര്‍.ജയന്‍) നിര്‍വ്വഹിക്കുന്നു. ക്ലബ് കോഡിനേറ്റര്‍ ടോണി തോമസ്, ഹെഡ്മാസ്റ്റര്‍ ഫാ. ജോര്‍ജ്ജ് വി.ജെ., സ്കൂള്‍ മാനേജര്‍ ഫാ. ചാണ്ടി കിഴക്കയില്‍, പ്രിന്‍സിപ്പാള്‍ എ.ജെ.ജോസഫ്, പരിസ്ഥിതി പ്രവര്‍ത്തകന്‍ എബി പൂണ്ടിക്കുളം എന്നിവര്‍ സമീപം.
                         പൂഞ്ഞാര്‍ ബ്ലോഗിന് നേതൃത്വം നല്‍കുന്ന, പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ, അന്റോണിയന്‍ ക്ലബിന്റെ 'ഗ്രീന്‍ ടീം അറ്റ് സ്കൂള്‍' പ്രോജക്റ്റിന് തുടക്കമായി. സ്കൂള്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍, പ്ലാവ് ജയന്‍ എന്നപേരിലറിയപ്പെടുന്ന പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ.ആര്‍.ജയന്‍, ജി.റ്റി. അറ്റ് സ്കൂള്‍ പ്രോജക്റ്റ് ഉദ്ഘാടനം ചെയ്തു. പ്രകൃതിയെ നശിപ്പിക്കുകയും അതിന്റെ ദുരന്തം മനുഷ്യന്‍തന്നെ ഏറ്റുവാങ്ങുകയും ചെയ്യുന്ന ഈ കാലത്ത്, ഇത്തരം പ്രവണതകള്‍ക്കെതിരേയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളാണ് ജി.റ്റി. അറ്റ് സ്കൂളിന്റെ പ്രധാന ലക്ഷ്യം.
             സെമിനാറുകള്‍, ശില്‍പ്പശാലകള്‍, പഠനയാത്രകള്‍, സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകള്‍ ഉപയോഗിച്ചുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, പ്രാദേശിക ഭരണകൂടങ്ങളുമായി സഹകരിച്ചുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ പ്രോജക്റ്റിന്റെ ഭാഗമായി നടക്കും. പരിസ്ഥിതി സംഘടനയായ 'ശ്രദ്ധ'യുടെ പിന്തുണയും ഗ്രീന്‍ ടീമിനുണ്ട്.
             പരിസ്ഥിതി പ്രവര്‍ത്തകന്‍ എബി പൂണ്ടിക്കുളം, സ്കൂള്‍ മാനേജര്‍ ഫാ. ചാണ്ടി കിഴക്കയില്‍, ഹെഡ്മാസ്റ്റര്‍ ഫാ. ജോര്‍ജ്ജ് വി.ജെ., പ്രിന്‍സിപ്പാള്‍ എ.ജെ.ജോസഫ്, പ്രോജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ ടോണി തോമസ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചു.

Tuesday, July 2, 2013

കേരളത്തിന്റെ ചുവരുകളില്‍ അശ്ലീലത നിറയുമ്പോള്‍..!

            സിനിമകളും ടിവി ചാനലുകളും സഭ്യതയുടെ അതിരുകടക്കുന്ന പരിപാടികളുമായി റേറ്റിംഗ് വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നു. വാര്‍ത്താ ചാനലുകള്‍പോലും, ഒളിക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച കിടപ്പറ ദൃശ്യങ്ങള്‍ യാതൊരു മറയുമില്ലാതെ പ്രദര്‍ശിപ്പിക്കുമ്പോള്‍ കുട്ടികളുമൊത്തിരുന്ന് വാര്‍ത്തപോലും കാണുവാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ഇന്ന് കേരളത്തിലെ കുടുംബങ്ങള്‍. കുട്ടികള്‍ക്കായുള്ള ചാനലുകളില്‍വരുന്ന പല ആനിമേറ്റഡ്  സിനിമകളും പ്രോഗ്രാമുകളും, അക്രമങ്ങളും ക്രൂരതയും നിറഞ്ഞവയാണ്. സിനിമാ പോസ്റ്ററുകളില്‍ അശ്ലീലത പണ്ടുമുതല്‍തന്നെ കാണുന്നതാണ്. എന്നാല്‍ അടുത്തനാളില്‍ സെക്സും വയലന്‍സും ഒരുപോലെ വില്‍പ്പനച്ചരക്കാക്കുന്ന പോസ്റ്ററുകള്‍ കേരളത്തിന്റെ സാംസ്ക്കാരിക ചുവരുകളെ മലീനസമാക്കിക്കൊണ്ടിരിക്കുകയാണ്.
            കേരളത്തിലെമ്പാടും പ്രദര്‍ശനം നടത്തിക്കൊണ്ടിരിക്കുന്ന ഒരു തമിഴ് ചിത്രത്തിന്റെ പോസ്റ്ററാണ് ഈ കമന്റെഴുതുവാന്‍ പ്രേരിപ്പിച്ചത്. അര്‍ദ്ധനഗ്നരായ യുവതികളുടെ ചിത്രമാണ് ആദ്യം ആളുകള്‍ ശ്രദ്ധിക്കുവാന്‍ സാധ്യത. ഇതിനേക്കാള്‍ അശ്ലീലമായ പോസ്റ്ററുകള്‍ കാണാറുണ്ടല്ലോ എന്നുപറയുന്നവര്‍ അതിനു ചുവടെയുള്ള ചിത്രംകൂടി ശ്രദ്ധിക്കുക. കുറെ ഭാഗം കീറിമാറ്റുകയും മറ്റുള്ള ഭാഗങ്ങള്‍ ഞങ്ങള്‍  അവ്യക്തമായി  നല്‍കുകയും  ചെയ്തിരിക്കുന്നതിനാല്‍ കാര്യം വിശദീകരിക്കാം. നിലത്തുകിടക്കുന്ന യുവതിയെ മറ്റൊരു യുവതി ബലമായി പിടിച്ചിരിക്കുന്നു. തലഭാഗത്തിരിക്കുന്ന യുവാവ് ഒരു കത്തി ഉപയോഗിച്ച് യുവതിയുടെ കഴുത്ത് മുറിയ്ക്കുകയാണ്.. കഴുത്ത് പാതി മുറിഞ്ഞിരിക്കുന്നതും രക്തം ചീറ്റി ഒഴുകുന്നതും പോസ്റ്ററില്‍ വ്യക്തമായി കാണാം.. ഹൃദയത്തില്‍ അല്‍പ്പമെങ്കിലും ആര്‍ദ്രത കാത്തുസൂക്ഷിക്കുന്നവര്‍ക്ക് രണ്ടാമതൊന്നു നോക്കുവാന്‍ കഴിയാത്ത ചിത്രം..!
            ഈ കാഴ്ച്ച കേരളത്തിലെ കുട്ടികളടക്കമുള്ളവര്‍ ആഴ്ച്ചകളായി കണ്ടുകൊണ്ടിരിക്കുകയാണ്. നമ്മുടെ നാട്ടില്‍ അക്രമവാസനകളും സ്ത്രീ പീഢനങ്ങളും വര്‍ദ്ധിച്ചുവരുന്നതില്‍ ഇത്തരം പോസ്റ്ററുകളും ഒരു പങ്കുവഹിക്കുന്നുണ്ട്. സിനിമകളും ടി.വി. ചാനലുകളും റിമോട്ടുപയോഗിച്ച് നിയന്ത്രിക്കാം. പക്ഷേ നാടൊട്ടുക്കുമുള്ള ഇത്തരം പരസ്യചിത്രങ്ങള്‍ ആരു നിയന്ത്രിക്കും..? സ്വര്‍ണ്ണക്കടകളുടെയും സാരിക്കടകളുടെയും തുടങ്ങി ഏതു പരസ്യങ്ങളും ഇന്ന് നഗ്നതാ പ്രദര്‍ശനത്തിന്റെ വേദിയായി മാറിക്കഴിഞ്ഞു. കുഞ്ഞുമനസുകളില്‍ വിഷവിത്തുകള്‍ പാകിയിട്ട് , മുതിര്‍ന്നുകഴിഞ്ഞ് ബോധവത്ക്കരണം നടത്തിയതുകൊണ്ട് എന്തു പ്രയോജനം..?
           സോള്‍ജിയര്‍ എന്നപേരില്‍ ഒരു ഇംഗ്ലീഷ് ചിത്രമുണ്ട്. സിനിമയില്‍ ക്രൂരനായ പട്ടാളക്കാരനെ സൃഷ്ടിച്ചെടുക്കുന്ന രീതി കാണിക്കുന്നത് ഇപ്രകാരമാണ്.. ചെറുപ്രായത്തില്‍തന്നെ ആരോഗ്യമുള്ള കുട്ടിയെ  തെരഞ്ഞെടുക്കുന്നു. അവന്റെ മുന്നില്‍ ഭീകര ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു... ക്രൂരമായ പ്രവൃത്തികള്‍ കാണിക്കുന്നു.. മുതിര്‍ന്നുകഴിയുമ്പോള്‍ എന്തു ദുഷ്ട പ്രവൃത്തിയും ചെയ്യുന്ന മനുഷ്യമൃഗമായി അവന്‍ മാറുന്നു. ഇന്ന് നമ്മുടെ നാട്ടിലും ഇതു തന്നെ സംഭവിച്ചുകൊണ്ടിരിക്കുന്നു. സൂക്ഷിക്കുക... മുന്‍കരുതലുകള്‍ എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.