Saturday, September 21, 2013

പൂഞ്ഞാറിന്റെ കുഞ്ഞുണ്ണിമാഷിന്റെ പുതിയ ചിന്തകള്‍ വായിച്ചുനോക്കൂ..

           പൂഞ്ഞാറിന്റെ 'കുഞ്ഞുണ്ണിമാഷ്..' എന്ന് പത്മകുമാര്‍ സാറിനെ വിശേഷിപ്പിക്കുന്നതില്‍ ഒരു തെറ്റുമില്ല. ദര്‍പ്പണം എന്ന പേരില്‍ അദ്ദേഹത്തിന്റെ കവിതാ ശകലങ്ങള്‍ മൂന്നു ഭാഗങ്ങളായി ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇവിടെ  പ്രസിദ്ധീകരിച്ചിരിക്കുന്ന നാലാം ഭാഗം വായിച്ചുനോക്കൂ.. കൂടാതെ ആദ്യ മൂന്നു ഭാഗങ്ങളും ചുവടെ നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്ന് നിങ്ങള്‍ സമ്മതിക്കും.. 
ദര്‍പ്പണം - ഭാഗം 4
ഉണ്ണിയോട്..
ഉണ്ണീ നിയറിയണം
അറിവിന്റെലോകം വെട്ടി-
പ്പിടിക്കുമ്പോള്‍ !
രണ്ടുതുള്ളിസ്നേഹമാ-
മനസ്സില്‍ സൂക്ഷിക്കുക.
ഒന്ന്!
കണ്ടകണ്ട മാതാപിതാക്കള്‍ക്ക്
രണ്ട്!
ഈ ഹരിതഭൂമിക്ക്!

നേട്ടം വ്യര്‍ത്ഥമായി..
ലോകം മുഴുവന്‍ ഞാന്‍
നേടി...
അര്‍ത്ഥവും മണ്ണും കാമിനിയും
പക്ഷേ ഞാനറിയുന്നില്ല!
പണ്ടേ എന്റെ ആത്മാവു
കളഞ്ഞുപോയി!

ആക്രി
ആക്രിയുണ്ടോ! ആക്രി!
ഇല്ല! പ്രതിവചിച്ചതു
മകന്റെ ഭാര്യ!
രണ്ടെണ്ണമുണ്ട്!
അമ്മായിയച്ഛന്‍ ചൊല്ലി.
എവിടെ? നല്ലവിലതരാം..
വ്യാപാരി പറയുന്നു.
ഞാനുമെന്റെ ഭാര്യയും!
വൃദ്ധന്റെ ഇടറിയ ശബ്ദം..

സോളാര്‍..
പതിവുപോല്‍ പുഴയില്‍
മുങ്ങിയേറ്റഞാന്‍
സൂര്യനെ നമസ്ക്കരിച്ചു.
ദേവന്റെ മുഖം മങ്ങിയോ!
എന്നൊടാ കണ്‍കണ്ട ദൈവം
മെല്ലെ പറഞ്ഞു-
എന്നെയും സരിതമാര്‍
വിറ്റുകാശാക്കുന്നുവോ!


ദര്‍പ്പണം - ഭാഗം 3

അയല്‍ക്കാരന്‍ ചെയ്തോരബദ്ധം ,
ഞാനും ചെയ്തു.
വീടിന്റങ്കണം നിറയെ
ടൈല്‍സ് പാകി മോടിയാക്കി.

കുറെ ദിവസം കഴിഞ്ഞു ,
ഒരു അത്ഭുത കാഴ്ച്ച മുറ്റത്തു കണ്ടു ;
തുമ്പയും ചെറൂളയും
നിലപ്പനയും മറ്റു പാഴ്ച്ചെടികളും
തലയില്‍ ഇരുമ്പു തൊപ്പിയിട്ട്
ടൈല്‍സ് പൊട്ടിച്ച് ,
ഉയര്‍ന്നു നില്‍ക്കുന്നു.

 


ഡാമിനു ബലക്ഷയം
ഡാമിനു താഴെയോ ?
ഭീതിയുടെ കുത്തൊഴുക്ക് !
ഡാമിന്റെ സംരക്ഷകരോ ?
ബലക്ഷയമില്ലാതെ ,
തൊണ്ടകീറും ജല്പനങ്ങള്‍
കൊണ്ടമ്മാനമാടുന്നു.

ഒന്നാം ക്ലാസിലെ
കുഞ്ഞുമക്കളെ !
നമുക്കാ പഴയ പാട്ട്
ഇനി ഇങ്ങനെ പാടണം !
കൂ കൂ കൂ കൂ തീവണ്ടി
കൂവിപ്പായും തീവണ്ടി
ഒറ്റക്കയ്യുള്ള ഗോവിന്ദച്ചാമിമാര്‍
ആടിത്തിമര്‍ക്കും തീവണ്ടി !

പെണ്‍മക്കളെ നിങ്ങളറിയുക
ജന്മം കരഞ്ഞുതീര്‍ക്കും സീതയല്ല !
ചുരികയുമുറുമിയുമേന്തും
ആര്‍ച്ചമാരാകണം നിങ്ങള്‍‌ !

അരി കായ്ക്കും മരമേത് ?
ഉണ്ണിടെ സംശയം.
അരികായ്ക്കും മരമല്ല
നെല്‍ച്ചെടിയെന്നമ്മയും..

ദര്‍പ്പണം ഒന്നാം ഭാഗം - Click Here
ദര്‍പ്പ​ണം രണ്ടാം ഭാഗം - Click Here
ലേഖകനെക്കുറിച്ച്...
             നര്‍മ്മ സാഹിത്യകാരന്‍ എന്ന നിലയില്‍ പ്രശസ്തനാണ് പൂഞ്ഞാര്‍ പാതാമ്പുഴ സ്വദേശിയായ ജി. പത്മകുമാര്‍. ക്ലാസ് മുറികളിലും സ്റ്റാഫ് റൂമിലും നടക്കുന്ന ഫലിതങ്ങള്‍ 'പള്ളിക്കൂടം ഫലിതങ്ങള്‍' എന്ന ശീര്‍ഷകത്തില്‍ രാഷ്ട്ര ദീപിക ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ' സഞ്ജയന്റെ ഫലിതങ്ങള്‍ ' ശേഖരിച്ച് പ്രസിദ്ധീകരിക്കുകയും   സണ്‍ഡേ ദീപികയില്‍ നിരവധി നര്‍മ്മ ലേഖനങ്ങള്‍  എഴുതുകയും ചെയ്തിട്ടുണ്ട്.
          KAPTU സംഘടന നടത്തിയ അദ്ധ്യാപകര്‍ക്കുള്ള സംസ്ഥാനതല ചെറുകഥാ മത്സരത്തില്‍ 'സ്ത്രീ പര്‍വ്വം' മികച്ച രചനയ്ക്കുള്ള പുരസ്കാരം നേടി. പാലാ നര്‍മ്മവേദി സംഘടിപ്പിച്ച നര്‍മ്മ ലേഖന മത്സത്തിലും ലേഖകന്റെ രചന ഒന്നാമതെത്തി. ഇപ്പോള്‍ പൂഞ്ഞാര്‍ SMV ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അദ്ധ്യാപകനായും വിദ്യാരംഗം കലാസാഹിത്യ വേദി ഈരാറ്റുപേട്ട ഉപജില്ലയുടെ നേതൃനിരയിലും സേവനം അനുഷ്ടിക്കുന്നു.

1 comment:

  1. I am very delighted reading the poems above.To have a poet in a school is a great blessing and asset to that school.The language is very simple for everyone to understand,but the issues that he raises in these poems is of very serious gravity,eg filial ingratitude, destruction of the environment,greed,corruption,rape etc.There's a sense of humour in the poems.The irony and sarcasm are hard-hitting. Chirikkanum chinthikkanum ottere kathal ee nurungukavithakalil kanam. ee kavithakal oronnum oru karamullupole manushya manassaksiye kuthi novikkunnathayi enikku anubhavappettu. Iniyum ezhuthi kavithaykku vellavum valavum nalkuka.

    ReplyDelete